മുഹമ്മദ് നബി (സ), ഇസ്ലാം മതവിശ്വാസപ്രകാരം, ദൈവത്തിന്റെ സന്ദേശം മനുഷ്യരിലെത്തിക്കുന്നതിനും, ഭൂമിയില്‍ സാമൂഹ്യ പരിവരത്നം വരുത്തുന്നതിനും വേണ്ടി നിയോഗിതനായ ദൈവദൂതനാണ്. മുസ്‌ലിമകള്‍ക് മുഹമ്മദ് നബി ആദം നബി,ഇബ്രാഹിം നബി,മൂസാ നബി, ഈസാ നബി തുടങ്ങി ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരത്തില്‍ പരം പ്രവാചകന്മാരുടെ പരമ്പരയിലെ അവസാന പ്രവാചകനാണ് . ക്രിസ്തുവര്‍ഷം 571-ല്‍ അറേബ്യയിലെ മക്കയില്‍ ജനിച്ചു.പിതാവിന്റെ പേര്: അബ്ദുല്ലാഹ് ബിൻ അബ്ദുല്‍ മുത്തലിബ്, മാതാവിന്റെ പേര്: ആമിന ബിൻത് വഹബ്. മക്കയിലെ ഖുറൈശി ഗോത്രത്തിലെ ബനൂ ഹാശിം കുടുംബത്തില്‍ ജനനം.നാല്പതാം വയസ്സില്‍ ‘ദൈവത്തിനു സമ്പൂര്‍ണമായി കീഴ്പ്പെടുക’ എന്ന ജീവിതശൈലിയുടെ -ഇസ്ലാമിന്റെ- പ്രബോധന ദൌത്യം ആരംഭിച്ചു.കേവലം ഇരുപത്തിമൂന്ന് വര്‍ഷം- അറേബ്യന്‍ ഉപഭൂഖണ്ഡത്തെ മുഴുവന്‍ അദ്ദേഹം മാറ്റിയെടുത്തത്.ബഹുദൈവ വിശ്വാസത്തില്‍ നിന്നും വിഗ്രഹപൂജയില്‍ നിന്നും ഏകദൈവാരാധനയിലേക്ക്, ഗോത്രവഴക്കും പോരാട്ടങ്ങളും അവസാനിപ്പിച്ച് മാനവിക ഐക്യത്തിലേക്കും കെട്ടുറപ്പിലേക്കും; മദ്യപാനത്തില്‍ നിന്നും വിഷയാസക്തിയില്‍ നിന്നും ഗൌരവ ബോധത്തിലേക്കും ഭക്തിയിലേക്കും; നിയമരാഹിത്യവും അരാജകത്വവും വിട്ട് അച്ചടക്കത്തിലേക്ക്; ധാര്‍മികമായ പാപ്പരത്തത്തില്‍ നിന്ന് അത്യുന്നതമായ ധര്‍മനിഷ്ഠയിലേക്ക്!.പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പത്തെ അറേബ്യയുടെ ചിത്രം വളരെ ഇരുണ്ടതാണ്. ഉയര്‍ന്ന നിലക്കുള്ള യാതൊരു നാഗരികയുമില്ലാതിരുന്ന അവിടെ പാഠശാലകളോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഗ്രന്ഥശാലകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മദ്യത്തില്‍ ഉറങ്ങിക്കിടന്നിരുന്ന അന്നത്തെ സമൂഹം. തന്റെ ശവശരീരം മുന്തിരി വള്ളിയുടെ ചുവട്ടില്‍ കുഴിച്ചിട്ടാല്‍ ദ്രവിക്കുന്ന എല്ലുകള്‍ക്ക് വീഞ്ഞിന്റെ മത്തു ലഭിക്കുമല്ലോ എന്ന്‍ പാടിയ അറേബ്യന്‍ കവിയുടെ വരികള്‍, പ്രസ്തുത സമൂഹം എത്രത്തോളം മദ്യാസക്താരായിരുന്നു വെന്ന്‍ വ്യക്തമാക്കുന്നുണ്ട്. നാരിമാരുടെ നഗ്നതാവിവരണമായിരുന്നു അന്നത്തെ കവിതകളുടെ പ്രധാനപ്പെട്ട ഉള്ളടക്കം. പെണ്ണിനുവേണ്ടി എന്തുചെയ്യാന്‍ ചെയ്യാന്‍ മടികാത്ത സമൂഹമായിരുന്നു അത്. നഗ്നതാ പ്രദര്‍ശനം നടത്തുന്നതില്‍ സ്ത്രീപുരുഷ ഭേതമന്യേ യാതൊരു സങ്കോചവും അവര്‍ക്കുണ്ടായിരുന്നില്ല. കഅ്ബാലയത്തെ സ്ത്രീകളും പുരുഷന്മാരുമെല്ലാം നഗ്നാരായിക്കൊണ്ടായിരുന്നു പ്രദക്ഷിണം ചെയ്തിരുന്നത്. കലഹങ്ങളും കൊലപാതകങ്ങളും ആ സമൂഹത്തില്‍ സര്‍വ്വസാധാരണമായിരുന്നു. മനുഷ്യന്‍ മനുഷ്യരെ നിഷ്ഠൂരം വധിക്കുകയും കൊള്ളയടിക്കുകയും ചെയ്യുക സാധാരണമായിരുന്നു.
ഇത്തരമൊരു സമുദായത്തിലാണ് മുഹമ്മ്ദ് ജനിക്കുന്നത്. മക്കയിലെ ഖുറൈശ് ഗോത്രത്തിലെ ഹാഷിം കുടുംബത്തില്‍ അബ്ദുല്ല-ആമിന ദമ്പതിമാരുടെ മകനായിട്ടാണ് അദ്ദേഹത്തിന്റെ ജനനം. അദ്ദേഹം ജനിക്കുന്നതിനു മുമ്പുതന്നെ പിതാവും ഏഴ് വയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടു. അതിനാല്‍ തികച്ചും അനാഥനായിട്ടായിരുന്നു അദ്ദേഹം വളര്‍ന്നത്. മാതാവിന്റെ മരണ ശേഷം പിതമഹനായ അബ്ദുല്‍ മുത്ത്വലിബ് അദ്ദേഹത്തിന്റെ സംരക്ഷണമേറ്റെടുത്തു.മുഹമ്മദ് നബി (സ്വ)യുടെ മുഴുജീവിതവും ആര്‍ക്കും വായിക്കാന്‍ പറ്റുന്ന വിധത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റേതുപോലെ ചെറുതും വലുതുമായ മുഴുസംഭവങ്ങളും രേഖപ്പെടുത്തപ്പെട്ട ഒരു മനുഷ്യനും മാനവ ചരിത്രത്തില്‍ ഉണ്ടായിട്ടേയില്ല.കുട്ടിക്കാലത്ത് അറബിക്കുട്ടികളോടൊപ്പം ആട് മേയ്ക്കുകയും യുവാവായപ്പോള്‍ കച്ചവടത്തിലേര്‍പ്പെടുകയും ചെയ്ത മുഹമ്മദിന്റെ ജീവിതവും സഹവാസവുമെല്ലാം സാധാരണക്കാരായ അറബികളുടെ കൂടെത്തന്നെയായിരുന്നു. കള്ളുകുടിയന്മാരും പെണ്ണുപിടിയന്മാരും വിഗ്രഹാരാധകരുമായ അറബികളുടെ കൂടെ. എന്നാല്‍, അവരുടെ ദുസ്സോഭാവങ്ങളൊന്നുതന്നെ അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരിക്കല്‍ പോലും വിഗ്രഹങ്ങളുടെ മുന്നില്‍ അദ്ദേഹം നമ്രശിരസ്‌കനായിരുന്നിട്ടില്ല. കളവോ, അസഭ്യവാക്കുകളോ അദ്ദേഹത്തില്‍ നിന്ന്‍ ആരും ശ്രവിച്ചിട്ടില്ല. ഒരിക്കലെങ്കിലും അദ്ദേഹം കളവോ വഞ്ചനയോ ചെയ്തതായി ആരും ആരോപിച്ചിട്ടില്ല. സ്വബോധം വന്ന ശേഷം അദ്ദേഹത്തെ ആരും നഗ്നനായി കണ്ടിട്ടില്ല. അന്യരുടെ ഒരു കശുപോലും അദ്ദേഹം അന്യായമായി എടുത്തുവെന്ന്‍ ആരും പറഞ്ഞിട്ടില്ല. ദു:ഖിക്കുന്നവരോടൊപ്പം പങ്കുചേരുന്ന പ്രകൃതക്കാരനായിരുന്ന അദ്ദേഹം അനാഥകളെയും അഗതികളെയും സഹായിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. വിധവകളുടെ പ്രശ്നങ്ങളെകുറിച്ചറിഞ്ഞ് അദ്ദേഹം പ്രയത്നിച്ചുകൊണ്ടിരുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനും രോഗികളെ ശുശ്രീക്കുവാനും അദ്ദേഹം ശ്രമിച്ചു. ജനങ്ങള്‍ക്കിടയില്‍ ശ്ണ്ഠയും സംഘട്ടനങ്ങളും ഉണ്ടാകുമ്പോള്‍ സന്ധിക്കും യോജിപ്പിനും വേണ്ടി അദ്ദേഹം പരിശ്രമിച്ചു. എല്ലാവിധ മാലിന്യങ്ങളുടെയും കൂത്തരങ്ങായ ആ സമൂഹത്തില്‍ അത്തരം യാതൊരു മാലിന്യംവും തൊട്ടുതീണ്ടാത്തവനായി അദ്ദേഹം ജനിച്ചു. അദ്ദേഹത്തിന്റെ ഈ നല്ല സ്വഭാവങ്ങളെല്ലാം സമൂഹം അംഗീകരിച്ചു. ജനങ്ങള്‍ തങ്ങളുടെ വിലപ്പിടിപ്പുള്ള സാധനങ്ങള്‍ കൊണ്ട് വന്ന്‍ സൂക്ഷിക്കാന്‍ കൊടുക്കാന്‍ മാത്രം അദ്ദേഹത്തിന്റെ വിശ്വസ്തതയില്‍ അവര്‍ക്കെല്ലാം വലിയ മതിപ്പായിരുന്നു. അദ്ദേഹത്തിന്റെ സത്യസന്ധതക്കുള്ള അംഗീകാരമെന്നോണം ആ സമൂഹം അല്‍ അമീന്‍ - വിശ്വസ്തന്‍- എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്.
മുഹമ്മദ് നബി നാല്‍പതാം വയസ്സിലേക്ക് പ്രവേശിച്ചതോടെ ധ്യാനത്തിലും പ്രാര്‍ഥനയിലും മുഴുകി മലിനമായ ജീവിതസാഹചര്യങ്ങളില്‍നിന്ന് മാറി ഏകാന്തവാസം നയിക്കുകയാണ് നല്ലതെന്ന് തോന്നി. അങ്ങനെ മക്കയില്‍നിന്ന് മൂന്നുകിലോമീറ്റര്‍ വടക്കുള്ള ഒരു മലയിലെ ഹിറാഗുഹയില്‍ തനിച്ചിരിക്കാന്‍ തുടങ്ങി. ഹിറാ ഗുഹയില്‍ കഴിയവെ ഒരു ലിഖിതവുമായി മലക്ക് ജിബ്രീല്‍ അദ്ദേഹത്തെ സമീപിച്ചു. ജിബ്രീല്‍ കല്‍പിച്ചു: 'വായിക്കുക.' ഇതുകേട്ട നബി തിരുമേനി പ്രതിവചിച്ചു: 'എനിക്ക് വായിക്കാനറിയില്ല.' മലക്ക് വീണ്ടും വായിക്കാനാവശ്യപ്പെട്ടു. പ്രവാചകന്‍ തന്റെ മറുപടിയും ആവര്‍ത്തിച്ചു. മൂന്നാമതും വായിക്കാനാവശ്യപ്പെട്ടപ്പോള്‍ മുഹമ്മദ് നബി ചോദിച്ചു: എന്താണ് ഞാന്‍ വായിക്കേണ്ടത്?' അപ്പോള്‍ മലക്ക് ജിബ്രീല്‍ പറഞ്ഞു കൊടുത്തു: 'സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ നീ വായിക്കുക. അവന്‍ മനുഷ്യനെ ഒട്ടിപ്പിടിച്ചതില്‍നിന്ന് സൃഷ്ടിച്ചു. വായിക്കുക; നിന്റെ നാഥന്‍ അത്യുദാരന്‍. പേനകൊണ്ട് പഠിപ്പിച്ചവന്‍; അവനറിയാത്തത് അഭ്യസിപ്പിച്ചവന്‍.'അങ്ങനെ ദൈവം മുഹമ്മദിനെ തന്റെ ദൂതനായി തെരഞ്ഞെടുത്തു. ഒരിക്കല്‍ കൂടി ഉപരിലോകം ഭൂമിയുമായി സംഗമിച്ചു. മനുഷ്യമനസ്സിലേക്ക് ദിവ്യസന്ദേശങ്ങള്‍ പ്രവഹിച്ചു. ദൈവത്തിന് മനുഷ്യരാശിക്കു നല്‍കാനുള്ള അന്ത്യസന്ദേശം. അന്നോളം കച്ചവടക്കാരനും ഭര്‍ത്താവും കുടുംബനാഥനും മാത്രമായ മുഹമ്മദ് ദൈവദൂതനായി മാറുകയായിരുന്നു. ഹിറാഗുഹയില്‍നിന്ന് ലഭിച്ച വേദ വെളിച്ചവും ചുണ്ടുകളില്‍ ദിവ്യവചനങ്ങളുമായി അദ്ദേഹം വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് നീണ്ട ഇരുപത്തിമൂന്ന് വര്‍ഷം നബിതിരുമേനിക്ക് ദിവ്യസന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹത്തിലൂടെ അവതീര്‍ണമായ ദൈവിക ഗ്രന്ഥമാണ് വിശുദ്ധഖുര്‍ആന്‍. മനുഷ്യരാശിക്കു ലഭിച്ച ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹവും ആ ഗ്രന്ഥം തന്നെ.
മനുഷ്യസമൂഹത്തെ ഒരേ മാതാപിതാക്കളുടെ മക്കളായും ഏകോദരസഹോദരങ്ങളായും കണ്ട് എല്ലാ മനുഷ്യര്‍ക്കുംവേണ്ടി സംസാരിച്ച ആദ്യ വിപ്ളവകാരി (അവസാനത്തെയും) മുഹമ്മദ്നബിയാണ്. അതുവരെയുള്ള, ദൈവനിയുക്തരായ പ്രവാചകന്മാരുടെ പ്രബോധനങ്ങള്‍ തത്ത്വത്തില്‍ മനുഷ്യരാശിക്കു പൊതുവായുള്ളതുതന്നെയെങ്കിലും അതതുകാലത്തെ നാഗരികവും ഭൂമിശാസ്ത്രപരവും മറ്റുമായ പരിമിതികളാല്‍ ഫലത്തില്‍ സ്വന്തം ജനതയ്ക്കും നാട്ടുകാര്‍ക്കും മാത്രമേ ബാധകമായിരുന്നുള്ളൂ. അതായിരുന്നു പ്രായോഗികവും. എന്നാല്‍ മുഹമ്മദ്നബിക്ക് അവതരിച് പ്രഥമദിവ്യബോധനംതന്നെ‘മനുഷ്യ’നെയാണ് പരാമര്‍ശിക്കുന്നത്. (ഖുര്‍ആന്‍.അദ്ധ്യായം:96) നബി കൊണ്ടുവന്ന ഗ്രന്ഥത്തിന്റെ പ്രാരംഭം (ഫാത്തിഹ) തന്നെ സര്‍വ്വലോകങ്ങളുടെ നാഥനും കരുണാമയനുമായ ദൈവത്തിനുള്ള കൃതജ്ഞതയോടുകൂടിയാണ്. തിരുനബിയെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് അറബികളുടെ നബിയെന്നോ മുസ്ലിംകളുടെ നബിയെന്നോ അല്ല, ലോകാനുഗ്രഹിയായ പ്രവാചകനെന്നാണ്. മനുഷ്യനാണ് ഖുര്‍ആനിന്റെ ഇതിവൃത്തം. മനുഷ്യനോടാണ് ഖുര്‍ആന്റെ സംബോധന. മാനവതയുടെ വിമോചകനാണ് പ്രവാചകന്‍... (തുടരും)